Wednesday 24 February 2010

പനസം കുരു

രാമേട്ടന്‍ ചെറുപ്പത്തിലേ നാട് വിട്ടതാണ്. കൃത്യമായി പറഞ്ഞാല്‍ പതിനാറാം വയസ്സില്‍. ഇത്തിരി നൊസ്സ് അന്നേ ഉണ്ട്. എന്നാല്‍ ഉപദ്രവമില്ല. പിന്നെ കേട്ടു വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് മൂപ്പര് നക്സലേറ്റായെന്ന്. ഒരു നക്സ‍‍ലേറ്റാവാനുള്ള നൊസ്സ് മൂപ്പര്‍ക്ക് ഉണ്ടായിരുന്നില്ല എന്നാണ് നാട്ടുകാരുടെ ഭൂരിപക്ഷ അഭിപ്രായം. പിന്നെ കാലം കുറേ കഴിഞ്ഞാണ് രാമേട്ടനെപ്പറ്റിയുള്ള വിവരം കേള്‍ക്കുന്നത്. തീര്‍ത്ഥാടനത്തിന് എറുപ്പെ ദേശ സമുദായം വക വണ്ടിയില്‍ പോയ സോമന്‍ നായര്‍ രാമേട്ടനെ കണ്ടത്രേ?.യുമുനാ തീരത്ത് രാമേട്ടനെ പോലെ ഒരാള്‍. പിന്നെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് രാമേട്ടന്‍ നാട്ടിലെത്തിയത്. താടിയും മുടിയും നീട്ടി, കാവി വസ്ത്രവും ധരിച്ച് ആലിന്‍റെ ചുവട്ടിലിരിക്കുന്നു. ആ ഇരിപ്പ് പിന്നെ സ്ഥിരമായി. വര്‍ത്താനം പണ്ടത്തെപോലെ ഇല്ല. പതിവായി ഷാരോടി മാഷിന്‍റെ കടയില്‍ വരും. സംഭാരം വാങ്ങി കുടിക്കാന്‍.
……
ഗോപി നല്ല കമ്യൂണിസ്റ്റുകാരനാണ്. പാര്‍ട്ടി തത്വങ്ങളില്‍ വിശ്വസിക്കുകയും ആ വിശ്വാസ പ്രമാണങ്ങള്‍ അതേ പടി ജീവതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന വ്യക്തി. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങിനേക്കാളും വംശനാശ ഭീഷണി നേരിടുന്ന ഇനം. പോളിറ്റ് ബ്യൂറോയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍‍‍പ്പെടാത്ത കമ്യൂണിസ്റ്റുകാരനാണ്. കല്യാണം കഴിക്കാത്തതിനാല്‍ ഭാര്യയില്ല. ഭാര്യയില്ലാത്തതിനാല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമായില്ല. ഗോപിയുടെ വാര്‍ഡ് സ്ത്രീ സംവരണമായി പോയി. സാമ്രാജ്യത്വം ഷാരോടി മാഷിന്‍റെ കടയില്‍ വരെ കയറി വന്നതിലെ അസ്വസ്ഥത ഗോപിക്കുണ്ട്. എന്നാലും ഇവിടെ നിന്ന് സംഭാരം വാങ്ങിക്കുടിക്കാന്‍ ഗോപിയും എത്താറുണ്ട്.

സുന്ദരന്‍ എന്നു വിളിക്കുന്ന വിനീത് കുമാറിന് ദേഷ്യം കാരണവന്‍മാരോടാണ്. മരുമക്കത്തായം അവസാനിച്ചെങ്കിലും വീട്ടു പേര് അമ്മയുടേത് തന്നെ. ചാണത്തൊടിയില്‍ എന്ന വീട്ടുപേര് എന്തിന് തനിക്ക് വാലായി തന്നു എന്ന് പലകുറി അവന്‍ അവനോട് തന്നെ ചോദിച്ചിട്ടുണ്ട്. വീട്ടിലെ കാര്‍ന്നമാര്‍ക്ക് അത് അത്രവലിയ പ്രശ്നമല്ല. കാരണം അവരാരും സ്ക്കൂളില്‍ പോയിട്ടില്ല. സ്ക്കൂളില്‍ പോയവനെ ഹാജര്‍ വിളിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കടം മനസിലാവൂ. തന്‍റെ സങ്കടം മനസിലായിട്ടോ അതോ നാണമായിട്ടോ എന്നറിയില്ല ഈയിടയായി ടീച്ചര്‍ വിനീത് ചാണത്തൊടി എന്ന് വിളിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട് . പക്ഷെ കരുണാകരന് ലീഡര്‍ എന്ന പേര് കിട്ടയപോലെ കുട്ടികള്‍ക്കിടയില്‍ ചാണപ്പൊടി എന്നൊരു പേര് തനിക്ക് കിട്ടിയിട്ടുണ്ട്. കൊട്ടാരം വക മൈതാനത്തെ ഫുട്‍‍ബോള്‍ കളിയും അമ്പലക്കുളത്തിലെ നീന്തിക്കുളിയും കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ അനിയനുമായി ഒരു തല്ല് പതിവാണ്. സോപ്പുപെട്ടി ആരു പിടിക്കണം എന്നതാണ് തര്‍ക്കം. റെയില്‍‍വെയില്‍ ജോലിയുണ്ടായത് കൊണ്ട് മാത്രം സിക്ക് ലീവെടുത്ത് വീട്ടിലിരിക്കുന്ന വല്യച്ഛന്‍ മിക്കവാറും വൈകുന്നേരങ്ങളില്‍ ഷാരോടിമാഷിന്‍റെ കടയിലുണ്ടാകും. അന്നേരം സുന്ദരന്‍ എന്ന വിനീതിനും അനിയനും കിട്ടും ഓരോ ഗ്ലാസ് സംഭാരം.
...........
ലോഹിതാക്ഷന്‍ വക്കീലാണ്. ഞായറാഴ്ച്ച വക്കീല്‍ എന്നാണ് നാട്ടുകാര് വിളിക്കുക. കേസില്ലാത്തത് കൊണ്ടല്ല ആ വിളി. അതിന് പിന്നില്‍ ഒരു കഥയുണ്ട്. മദ്യപാനം മാത്രമാണ് വക്കിലിന്‍റെ ഏക ദൗര്‍ബല്യം. കല്യാണം കഴിഞ്ഞതു മുതല്‍ കുടി നിര്‍‍‍ത്തേണ്ടി വന്നു. ഭാര്യാമണിക്ക് കുടിക്കുന്നത് ഇഷ്ടമല്ല. പ്രണയത്തിന്‍റെ മധുരം നുണയുന്ന ആദ്യ കാലങ്ങളില്‍ ഇത്തരത്തില്‍ ഭാര്യാമണിമാരുടെ കെണിയില്‍ പെട്ട് മദ്യപാനം ഉപേക്ഷിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ നിരവധിയാണ്. എന്നാല്‍ കുടി നിര്‍ത്തിയ ലോഹി ദുഖിതനും പീഡിതനുമായി കാണപ്പെട്ടു. മധുവിധു കാലമായതിനാല്‍ ഭാര്യാമണിയും ഭര്‍ത്താവിന്‍റെ ദുഖത്തില്‍ പങ്കുചേര്‍ന്നു. ഇക്കാലത്താണ് ഏതോ ഒരു വനിതാ മാസികയില്‍ ദിവസേന ഒരു പെഗ്ഗ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് ഭാര്യാമണി വായിച്ചത്. ഭര്‍ത്താവു വക്കീലിനോടുള്ള സ്‍‍നേഹത്താല്‍ ദിവസേന ആരുമറിയാതെ മുറിയിലിരുന്ന് ഒരു പെഗ്ഗ് കുടിച്ചോളാന്‍ ഭാര്യാമണി സമ്മതം നല്‍കി. വക്കീല്‍ അതി സമര്‍ത്ഥനായിരുന്നു. ഭാര്യാഗൃഹത്തില്‍ മദ്യപിക്കുന്ന സല്‍ഗുണന്‍മാര്‍ ഇല്ലാ എന്ന തിരിച്ചറിവ് അദേഹത്തിന് ഉണ്ടായിരുന്നു. പിറ്റേന്ന് ഹാഫ് ബോട്ടില്‍ വിസ്ക്കിയുമായാണ് ലോഹി വക്കീല്‍ എത്തിയത്. ഭാര്യാമണിയോട് ഗ്ലാസും വെള്ളവും എടുത്തുവരാന്‍ പറഞ്ഞു. അവള്‍ എടുത്തുവന്നു. എന്നിട്ട് പറഞ്ഞു.

ചേട്ടാ ഒരു പെഗ്ഗുമാത്രമെ കുടിക്കാവൂ. അതില്‍ കൂടുതലായാല്‍ ആരോഗ്യത്തിന് നന്നല്ല.

മുന്നില്‍ നില്‍ക്കുന്ന കൊലക്കേസ് പ്രതിക്ക് നിരുപാദികം മാപ്പ് നല്‍കണം യുവര്‍ ഓണര്‍ എന്ന് പറയുന്ന നിഷ്കളങ്കതയോടെ തൊണ്ടി മുതലായ ഹാഫ് ബോട്ടില്‍ വിസ്ക്കി പൊക്കി കാണിച്ച് ലോഹി വക്കീല്‍ പറഞ്ഞു.

യുവര്‍ ഓണര്‍ ഭാര്യാമണി, ഇതാണ് ഒരു പെഗ്ഗ്. ഞാന്‍ ഒരിക്കലും ഇതില്‍ കൂടുതല്‍ കഴിക്കില്ല.

ഓഡര്‍.ഓഡര്‍. ഭാര്യാമണി അനുവാദം നല്‍കി. അന്നുമുതല്‍ ലോഹിവക്കീലിന് നല്ലകാലം പിറന്നു. അങ്ങിനെയിരിക്കെയാണ് പ്രതീക്ഷിക്കാതെ ഒരു കേസ് ജയിച്ചത്. സന്തോഷത്തില്‍ മതിമറന്ന വക്കീല്‍ ഭാര്യാമണിക്ക് മുന്നില്‍ ഒരു ദയാഹര്‍ജി നല്‍കി. ഇന്ന് ഒരു ദിവസത്തക്ക് മൂന്ന് പെഗ്ഗ് കഴിക്കാന്‍ അനുവാദം നല്‍കണം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അല്‍പ്പ സമയത്തിനകം തന്നെ അനുകൂല വിധിയും വന്നു.

അന്നൊരു ശനിയാഴ്ച്ചയായിരുന്നു. ലോഹിവക്കീലും സംഘവും മദ്യത്തില്‍ ആറാടി. കുടിച്ച് കുടിച്ച് ബോധം മറഞ്ഞ് കിടന്നപ്പോള്‍ ഞായറാഴ്ച്ച പുലര്‍ച്ചയായി. പിന്നെ ഒരു ഉറക്കമായിരുന്നു.

ഭാര്യാമണിയുടെ ഉറക്കെയുള്ള വിളി കേട്ടാണ് വക്കീല്‍ ഉണര്‍ന്നത്.
എഴുനേല്‍ക്കൂ മനുഷ്യാ, കോടതിയില്‍ പോകേണ്ടേ.
ഉണരാന്‍ തോന്നുന്നില്ല. ഭയങ്കര തലവേദനയും. പിന്നേയും ഭാര്യാമണി ശല്യപ്പെടുത്തുകയാണ്. കോടതിയില്‍ പോകണ്ടേ എന്ന ചോദ്യം. സഹികെട്ട ലോഹി വക്കീല്‍ ചാടി എഴുന്നേറ്റു. ജീവിതത്തില്‍ ആദ്യമായി കൈനീട്ടി ഭാര്യാമണിക്കിട്ട് ഒന്നു പൊട്ടിച്ചു.

നായിന്‍റെ മോളെ ഞായറാഴ്ച്ച നിന്‍റെ തന്തയുണ്ടോ കോടതിയില്‍ ?

ആ ചോദ്യം നാട്ടുകാരെല്ലാം കേട്ടു.പക്ഷെ ഭാര്യാമണി പറഞ്ഞ ഉത്തരം ലോഹിവക്കീലിന് മാത്രമെ അറിയൂ. അതിനാല്‍ തന്നെ ഇവിടെ എഴുതാന്‍ കഴിയില്ല. പത്തുമിനിറ്റിനകം തൊട്ടപ്പുറത്തെ ഷരോടി മാഷിന്‍റെ കടയില്‍ പോയി ഒരു സംഭാരം വാങ്ങികുടിച്ചപ്പോഴാണ് ലോഹിവക്കീലിന് കാര്യം പിടികിട്ടിയത്. സംഭാരം കുടിച്ചാല്‍ മാത്രമെ ഞായറാഴ്ച്ചയാണോ തിങ്കളാഴ്ച്ചയാണോ എന്ന് സൂക്ഷമം പറയാന്‍ പറ്റു. അന്നു മുതല്‍ ലോഹിവക്കീലും വരും ഷാരോടി മാഷിന്‍റെ കടയില്‍.
സംഭാരം കുടിക്കാന്‍.
.....
നാട്ടിലെ ഏക മുസ്ലീമായ പട്ടിപിടുത്തക്കാരന്‍ ബഷീര്‍ .വായനശാല നടത്തുന്ന ഹരിദാസന്‍. ഭാര്യയേക്കാള്‍ ഉയരം കുറവായതിനാല്‍ തലയുയര്‍ത്തി നടക്കുന്ന മണികണ്ഠന്‍, പ്യൂണ്‍മാഷ് രാഘവേട്ടന്‍, ന്യൂ സോക്കേഴ്സിന്‍റെ ഗോളിയായിരുന്ന അപ്പ, മാരത്തെ വാസുദേവന്‍, ചെണ്ട സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഗണേശന്‍ മാഷ്, എല്‍ഐസി ഏജന്‍റ് മിമിക്രി കുട്ടന്‍, ചാക്യാര് എന്നറിയപ്പെടുന്ന മുരളി , ഭജന മണി തുടങ്ങിയവരാണ് നാട്ടിലെ എടുത്തുപറയേണ്ട താരങ്ങള്‍. ഗള്‍ഫില്‍ പോയി പണിയെടുത്തെങ്കിലും അറബി പറ്റിച്ചതിനാല്‍ പണം കിട്ടാത്ത ടെയ്‍‍ലര്‍ രവി, ടാക്സി ഓടിക്കുന്ന രാജന്‍,ശശി, കൈരളീ ടിവി മാത്രം കാണുന്ന ചായക്കട മുരുകന്‍ തുടങ്ങിയവരേയു മറക്കാന്‍ പാടില്ല. ഇവരും വൈകുന്നേരങ്ങളില്‍ ഷാരോടി മാഷിന്‍റെ കടയിലെത്തും. എല്ലാവരേയും പോലെ സംഭാരം കുടിക്കാന്‍.
........
ഇത്രയും കഥാപാത്രങ്ങള്‍ ഇന്ന് ഒന്നിച്ച് കൂടിയിരിക്കുകയാണ്. ഗൗരവമായ ചര്‍ച്ചയാണ് നടക്കുന്നത്. ഏഴരക്ക് അടുക്കാറുള്ള കട ടെയ്‍ലര്‍ രവി തുറന്നിട്ടിരിക്കുന്നു.
ഷാരോടി മാഷിന്‍റെ വാക്കുകള്‍ വരട്ടുതത്വവാദമാണെന്ന് ഗോപി.
വരട്ടു തത്വവാദമാണ് നല്ലതെന്ന് രാമേട്ടന്‍.
എന്താണ് കാരണമെന്ന് ഭജനമണി.
അത് നീണ്ടുനില്‍ക്കുമെന്നാണ് രാമേട്ടന്‍റെ കണ്ടെത്തല്‍. വിശദമാക്കണമെന്ന് അപ്പ.
ചക്ക വരട്ടുന്നത് എന്തിനാണ്? രാമേട്ടന്‍
കുറേക്കാലം നില്‍ക്കാന്‍. അപ്പ
അതുപോലെ തന്നെ തത്വവാദം വരട്ടിയാല്‍ നീണ്ടു നില്‍ക്കും. അതാണ് വരട്ടുതത്വവാദം. രാമേട്ടന്‍
ഗോപിക്ക് അരിശം വരുന്നു. പ്രത്യയശാസ്ത്രത്തില്‍ തൊട്ടുകളിക്കാന്‍ കാരാട്ടുണ്ണിയെപ്പോലും ഗോപി സമ്മതിക്കാറില്ല. പക്ഷെ ഇവിടെ വിഷയം അതല്ല. ഷാരോടി മാഷിന്‍റെ നിലപാടാണ് ശരിയല്ലാത്തത്.

പട്ടിപിടുത്തക്കാരന്‍ ബഷീര്‍ നിര്‍‍‍ദേശിച്ച പോംവഴി മികച്ചതായിരുന്നു. അതിന്‍‍‍മേല്‍ ചര്‍ച്ച നടത്തി ഷാരോടിമാഷിന്‍റെ മുന്നില്‍ അവതരിപ്പിക്കാം. തത്വത്തില്‍ തീരുമാനമായി. മാഷിനെ കാണാനായി കടയുടെ വലതുവശത്തുള്ള മതിലിനോട് ചേര്‍ന്ന ഗെയ്റ്റ് തുറന്ന് ഈ നിവേദക സംഘം അകത്തുകയറി. വീട്ടില്‍ ഷാരസ്യാരുള്ളതിനാല്‍ പട്ടിയില്ല. കുരയില്ല.

വീട്ടിലേക്ക് വന്നവരെ നോക്കി ഷാരോടി മാഷ് പറഞ്ഞു,
എന്‍റെ തീരുമാനത്തില്‍ മാറ്റമില്ല. അതിനുവേണ്ടി വന്നവരാണെങ്കില്‍ വെറുതെ മഞ്ഞ് കൊള്ളേണ്ട.
നിവേദക സംഘത്തിന് നിരാശയായി. ഏവരും പിരിഞ്ഞു പോയി. രാമേട്ടന്‍ മാത്രം മുറ്റത്ത് നില്‍ക്കുന്നു.
രാമനും പോകാം. ഷാരോടി മാഷ് പറഞ്ഞു. എന്‍റെ തീരുമാനത്തില്‍ മാറ്റമില്ല.
രാമേട്ടന്‍ ഷാരത്തെ തിണ്ണയില്‍ കയറി ഇരുന്നു.

മരിക്കണതിന് മുന്‍പ് തോട്ടുങ്കലെ ലക്ഷമി എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആര്യങ്കാവിലെ കൂത്ത് കാണാന്‍ പോയ കാര്യം.

രാമാ... ദയനീയമായിരുന്നു ആ വിളി.

ഞാന്‍ എന്തു വേണം. നീ പറ. ഷാരോടി മാഷ്

തീരുമാനം പിന്‍വലിക്കണം. രാമേട്ടന്‍

ശരി എന്നാല്‍ അങ്ങിനെ തന്നെ. ഷാരോടി മാഷ്

കിഴക്കേടത്തെ അമ്മിണിയാണെ സത്യം. രാമേട്ടന്‍

രാമാ... വിളി കൂടുതല്‍ ദയനീയമായി.
സത്യം.. മാഷ് പറഞ്ഞു.

ബോധിവൃക്ഷത്തിന് താഴെ നിന്ന് ഗൗതമന്‍ ഇറങ്ങി വന്നതുപോലെ രാമേട്ടന്‍ ഷാരോടിമാഷിന്‍റെ ഉമ്മറത്തു നിന്ന് ഇറങ്ങി വന്നു. തന്നെ കാത്തുനില്‍ക്കുന്ന നാട്ടുകാരോടായി പറഞ്ഞു.

ഷാരോടി തീരുമാനം മാറ്റി.

ആഹ്ലാദാരവത്താല്‍ നാട്ടുകാര്‍ ചാടിത്തുള്ളി. രാമേട്ടന് ജയ് വിളിച്ചു, ജയ് എന്നത് ഹൈന്ദവ ശബ്ദമായതിനാല്‍ ഗോപി മാത്രം ഏറ്റുവിളിച്ചില്ല.
കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ പിരിഞ്ഞുപോയി. നേരം വെളുത്തതോടെ വാര്‍ത്ത നാട്ടില്‍ പടര്‍ന്നു. ഷാരോടി മാഷ് തീരുമാനം മാറ്റിയതിന്‍റേയും അതില്‍ രാമേട്ടന്‍ വഹിച്ച പങ്കും ചര്‍ച്ചാ വിഷയമായി. പക്ഷെ എന്തു പറഞ്ഞാണ് രാമേട്ടന്‍ മാഷിനെ വീഴ്ത്തിയത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

മരം മുറിക്കാരന്‍ മണിയന്‍ രാവിലെയെത്തി. ഷാരോടി മാഷിന്‍റെ ഉമ്മറത്തുള്ള വലിയ വരിക്കപ്ലാവ് വെട്ടിമാറ്റി. ചക്കമുഴുവന്‍ ചെട്ടിയാരുടെ ചെക്കന്‍ കൊണ്ടുപോയി. ഷാരോടി മാഷിന്‍റെ വീട്ടില്‍ ഏറെ നാളുകള്‍ക്ക് ശേഷം ചക്കക്കുരു ഇല്ലാത്ത ഒരു കൂട്ടാനും ഉപ്പേരിയും തയ്യാറായി.

അന്നും വൈകീട്ട് ഏവരും ഷാരോടി മാഷിന്‍റെ കടയില്‍ ഒത്തുകൂടി. കൂടുതല്‍ സമയം സംസാരിച്ചിരുന്നു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പ്ലാവ് മുറിക്കാന്‍ തയ്യാറാകാതിരുന്ന ഷാരോടി മാഷ് തീരുമാനം മാറ്റിയതില്‍ല്‍ ഏവരും സന്തോഷിച്ചു. പിന്നെ അതേ സന്തോഷത്തോടെ പിരിഞ്ഞു.

സംഭാരവും കുടിച്ച്.

അവസാനമിറങ്ങിയത് രാമേട്ടനാണ്. ഒരു ശ്ലോകം ചൊല്ലിയാണ് രാമേട്ടന്‍ പടിയിറങ്ങിയത്.
ഷാരോടി ശ്രദ്ധിച്ചില്ലെങ്കിലും സന്തുഷ്ടയായ ഷാരസ്യാര്‍ അതിന് കാതോര്‍ത്തു.
ഭും ഭും പരിമളം നാസ്തി
ഇറുക്കിപിടിച്ചു വിട്ടീടില്‍ കൂടെക്കൂടെ മണത്തിടും
അലറിയാല്‍ ആപത്തില്ലൊട്ടും
നിശബ്ദം പ്രാണസങ്കടം.....

Tuesday 23 February 2010

ചിത്രം പതിഞ്ഞിരിക്കുന്നു.

രാത്രി പന്ത്രണ്ടു മണി വരെ സിനിമ കണ്ടിരിക്കും. അതു കഴിഞ്ഞാല്‍ ചീയ്യാരത്തെ വല്യച്ഛന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങി ഒറ്റ നടത്തം. എത്ര കിലോമീറ്റര്‍ ഉണ്ട് എന്നറിയില്ല. എന്നാലും ആ രാത്രിയില്‍ ചേട്ടന്‍മാരോടും അനിയന്‍മാരോടും കൂടെ നടക്കാന്‍ ഒരു രസമാണ്. വര്‍ത്തമാനം പറഞ്ഞാണ് നടപ്പ്. കൂടുതല്‍ സിനിമാ കാര്യങ്ങളാണ്. അക്കാലത്ത് കണ്ട സിനിമകളുടേയും സിനിമാ വാരികകളില്‍ നിന്ന് കിട്ടിയ വാര്‍ത്തകളേയും പറ്റി പറയും. വൈഡ് റിലീസിംങ്ങ് ഇല്ലാത്ത കാലമാണ്. തൃശ്ശൂരില്‍ നിന്ന് മാറിയാലെ ഗുരുവായൂരോ, കുന്നംകുളത്തോ സിനിമ വരിക. അവിടെ നിന്ന് മാറിയിട്ട് വേണം മറ്റത്തും, ചൊവ്വല്ലൂര്‍പടിയിലും കേച്ചരിയിലും സിനിമ വരാന്‍. എന്നിട്ട് വേണം അത് കാണാന്‍. അന്ന് സിഡി കണ്ടുപിടിച്ചിട്ടില്ല. ഉണ്ടെങ്കിലും കേട്ടറിവില്ല.

നടന്ന് നടന്ന് തൃശ്ശൂര്‍ റൗണ്ടിലെത്താറാകുമ്പോഴേക്കും ജനസമുദ്രമായിരിക്കും മുന്നില്‍. പിന്നെ നടന്ന് ബുദ്ധിമുട്ടേണ്ട. ആ ഒഴുക്കില്‍ നിങ്ങിയങ്ങ് പോകാം. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത യുഗമാണ് അത്. പക്ഷെ ഞങ്ങള്‍ ഒരിക്കലും കൂട്ടം തെറ്റാറില്ല. സ്വരാജ് റൗണ്ടില്‍ കയറി കഴിഞ്ഞാല്‍ പിന്നെ നല്ല സ്ഥലം നോക്കി ഒരു നടത്തമാണ്. ആദ്യമെ മൂക്ക് ഒന്ന് നന്നായി വിടര്‍ത്തും. ശ്വാസം ഉള്ളിലേത്ത് വലിക്കും. ആനപ്പിണ്ടത്തിന്‍റെ മണം കിട്ടാനാണ്. ആനപ്പിണ്ടത്തിന് ആനച്ചൂരാണ്. നാറ്റമല്ല. അതൊരു ലഹരി പിടിപ്പിക്കുന്ന മണമായിരുന്നു. ആനപ്പിണ്ടം കണ്ടാല്‍ അതില്‍ ചെറുതായി ഒന്ന് ചവിട്ടാനും ശ്രമിക്കും. ആനപ്പിണ്ടത്തില്‍ ചവിട്ടിയാല്‍ കഷണ്ടി വരില്ല എന്നാണ് വിശ്വാസം. മുടിവെപ്പുകാരുടെ പരസ്യം ടിവിയില്‍ വന്നു തുടങ്ങാത്ത കാലമാണ്. അതിനാല്‍ കഷണ്ടി വരാതിരിക്കാന്‍ പലപ്പോഴും ഈ ടെക്നിക്ക് പരീക്ഷിക്കും. ഇനി ചുറ്റുമുള്ള കാഴ്ച്ചകളിലേക്ക് കണ്ണോടിക്കും. എങ്ങും ആണുങ്ങള്‍. ചുരുക്കം ചില പെണ്ണുങ്ങള്‍ മുന്നിലും പിന്നിലും അംഗരക്ഷകരായ ബന്ധുക്കളുമായി പോകുന്നത് കാണാം. എത്ര ബന്ധുക്കളുണ്ടെങ്കിലും അവരാരും കാണാതെ പെണ്ണുങ്ങളുടെ ചന്തിക്ക് പിടിക്കുന്ന മിടുക്കന്‍മാരേയും കാണാം. ഇത്രയും നീളമുള്ള സ്വരാജ് റൗണ്ടിന്‍റെ നീളം മതിയാവാത്തവരേയും നീളം അളക്കുന്നവരേയും കാണാം. നല്ല കട്ടി മീശവച്ച ചേട്ടന്‍മാരെ നോക്കി തേന്‍ നുകരുന്ന ചില വണ്ടുകളേയും കാണാം. റൗണ്ടിന് ചുറ്റുമുള്ള കെട്ടിടങ്ങളുടെ മുകളില്‍ കസേരയില്‍ കയറി കാലുനീട്ടിയിരിക്കുന്ന പണക്കാരും അവിടെ കാണുന്ന പെണ്ണുങ്ങളെ താഴെ നിന്ന് നോക്കി കമന്‍റടിക്കുന്നു പൂവാലന്‍മാരും. ആകെപ്പാടെ ഒരു ബഹളം. ഈ ബഹളത്തിന് മാറ്റുകൂട്ടി വിസിലുകളുടെ ശബ്ദമാണ്. വിവിധ താളത്തില്‍ വിസില്‍ വിളിക്കുന്നവര്‍. ഓടക്കുഴല്‍ ഊതുന്നവര്‍. ഓടയുടെ അറ്റത്ത് ബലൂണ്‍ കെട്ടി ഊതുന്നു. അപ്പോഴും ശബ്ദം . അത് കഴിഞ്ഞ് ആ വായു പുറത്തേക്ക് പോകുമ്പോഴും ശബ്ദം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടം അതായിരുന്നു. ഇവിടെ എത്തിയ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഒരു കാഴ്ച്ചക്കായാണ്. തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട്.

ചാനലുകള്‍ തല്‍സമയം കാണിക്കാത്ത പ്രാകൃത യുഗത്തില്‍ നടക്കുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയതാണ് ഞങ്ങളും. റൗണ്ടില്‍ എംജി റോഡിനടുത്തായി പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്‍റെ ഒരു കെട്ടിടമുണ്ട്. അതിനടുത്തായി സ്ഥലം പിടിച്ചു. തൊട്ടു മുന്നില്‍ നില്‍ക്കുന്ന ഒരമ്മാവന്‍ വെടിക്കെട്ടുകളുടെ ചരിത്രം വിവരിക്കുകയാണ്. ശ്രോതാക്കളുടെ കൂട്ടത്തില്‍ ഞങ്ങളും കൂടി. അവിടെ നിന്നാണ് നെന്മാറ- വല്ലങ്ങി, ഉത്രാളിക്കാവ്, പറക്കോട്ടുകാവ് വെടിക്കെട്ടുകളെപ്പറ്റിയും അതിന്‍റെ കേമത്തെകുറിച്ചും മനസിലാക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടും പാവറട്ടി പള്ളി വെടിക്കെട്ടും മാത്രമാണ് ഞങ്ങള്‍ കേട്ടിട്ടുള്ള വലിയ വെടിക്കെട്ടുകള്‍. പക്ഷെ പാവറട്ടിയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. കാരണം അവിടെ ബന്ധുക്കളില്ല.

മണിക്കൂറുകള്‍ കടന്നു പോയി. പലരും ഉറക്കത്തിലേക്ക് ചാഞ്ഞുതുടങ്ങി. അമ്മാവന്‍ കാരണവര്‍ പറയുന്നു. ഇപ്പോള്‍ തുടങ്ങും വെടിക്കെട്ട്. നിന്ന സ്ഥലത്തു നിന്നും റൗണ്ടിലെ വേലിക്കരികിലേക്ക് നീങ്ങി. മിനിറ്റുകള്‍ക്കകം വെടിക്കെട്ടിന് തീ കൊളുത്തി. പൊട്ടിപൊട്ടി വെടി അരികിലേക്ക് വരും തോറും ഞങ്ങള്‍ യാന്ത്രികമായി പിന്നോട്ട് നീങ്ങിത്തുടങ്ങി. കൂട്ടപ്പൊരിച്ചില്‍ ആയപ്പോഴേക്കും ഞങ്ങള്‍ ചുമരിനോട് ചേര്‍ന്ന് നിന്നിരുന്നു. പിന്നീട് അടുത്ത സെറ്റിന്‍റെ വെടിക്കെട്ട്. അതിന്‍റെ കൂട്ടപ്പൊരിച്ചില്‍ നടക്കുന്നിടത്തേക്ക് ഓടി. അതു ഇതേ വിധത്തില്‍ ആസ്വദിച്ചു.

പിന്നീടാണ് ആകാശത്ത് കാഴ്ച്ചയുടെ വസന്തം തീര്‍ത്ത് അമിട്ടുകള്‍ പൊട്ടിവിരിയുക. വിവിധ നിറങ്ങളിലും തരങ്ങളിലുമുള്ള അമിട്ടുകള്‍ മത്സരിച്ച് പൊട്ടി വിരിയും. തിരുവമ്പാടിയുടെ അമിട്ട് അഞ്ച് നില പൊട്ടിയാല്‍ ഉടനെ പാറമേക്കാവുകാര്‍ ആറ് നില അമിട്ട് പൊട്ടിക്കും. അന്ന് ചൈനക്കാര്‍ ഇത്ര സജീവമല്ലാത്തതു കൊണ്ട് അമിട്ടിനൊക്കെ നല്ല ശബ്ദവും ഉണ്ടായിരുന്നു. വിശാലമായ ആകാശത്ത് പൊട്ടിവിരിയുന്ന ആ അമിട്ടുകളുടെ ഭംഗി ഞങ്ങള്‍ കണ്ണിലൊപ്പിയെടുത്തു. അപ്പോള്‍ സിനിമാ തീയ്യേറ്ററില്‍ കാണുന്ന ചെറിയ സ്ക്രീനായിരുന്നില്ല മുന്നില്‍. ആകാശം എന്ന ഏറ്റവും വലിയ സ്ക്രീന്‍. ആ കാഴ്ച്ച ഞങ്ങള്‍ ക്യാപ്ച്ചര്‍ ചെയ്തു. കണ്ണുകള്‍ കൊണ്ട്. അടുത്ത ഒരു വര്‍ഷം വരെ അത് ഞങ്ങളുടെ കണ്ണിനുള്ളില്‍ സേവ് ചെയ്യപ്പെടും. ഡിലീറ്റ് ആവില്ല. അടുത്ത വര്‍ഷം കണ്ടാല്‍ ആ വെടിക്കെട്ട് നിലവിലെ ഫയലുകളെ മോഡിഫൈ ചെയ്യും. കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ആയുസ്സിന്‍റെ സുഖം ആ കാഴ്ച്ച നല്‍കും.

ഉറക്കം ശരിയാകാത്തതിനാലാണ് ഇതൊക്കെ ഓര്‍ത്തത്. എത്രയോ കാലത്തിന് ശേഷം നാളെ തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് കാണാന്‍ പോകുകയാണ്. മനസില്‍ പണ്ടത്തെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഓടിയെത്തുന്നു. നേരം വെളുത്തു. ഇരുട്ടി. മകനുമായി വെടിക്കെട്ടുകാണാന്‍ ഇറങ്ങി. അഞ്ചു വയസുകാരനായ അവന് വലിയ താല്‍പര്യമാണ് വെടിക്കെട്ടു കാണാന്‍. ഭാഗ്യം ഇന്നത്തെ കാലത്തെ കുട്ടികള്‍ ഇതിലൊക്കെ താല്‍പര്യം കാണിക്കുന്നുണ്ടല്ലോ. മകന്‍ കൂട്ടം തെറ്റി പോയാലോ എന്ന് ഭാര്യക്ക് പേടിയുണ്ട്. എന്നാലും അത്ര വലിയ ഭയമില്ല. കാരണം അവന്‍റെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ട്. റൗണ്ടിലേക്ക് കയറുമ്പോള്‍ മൂക്ക് മുഴുവനുമായി ഒന്നു വിടര്‍ത്തി. ആനപ്പിണ്ടത്തിന്‍റെ മണത്തിനായി. എന്നാല്‍ വിവിധ ബ്രാന്‍റിലുള്ള മദ്യത്തിന്‍റെ സമ്മിശ്ര ഗന്ധമാണ് മുക്കിലേക്ക് കയറി വന്നത്. ഒരു മനംപുരട്ടല്‍ ഉണ്ടാക്കുന്ന ഗന്ധം. കളിപ്പാട്ടങ്ങളുടെ ശബ്ദത്തിനായി കാതോര്‍ത്തു. അവിടെ കേള്‍ക്കാന്‍ കഴിഞ്ഞത് മൊബൈല്‍ ഫോണുകളുടെ നിലക്കാത്ത റിംങ്ങ് ടോണുകളായിരുന്നു. വലിയ ശബ്ദത്തില്‍ പാടുന്നു ഒരു ഫോണ്‍. സംശയമില്ല ഇവന്‍ ചൈന തന്നെ.
റൗണ്ടില്‍ താഴെ നിന്ന് വെടിക്കെട്ടു കാണാന്‍ പറ്റിയില്ല. കാരണം ഒരു കെട്ടിടത്തിന്‍റെ മുകളില്‍ സുഹൃത്ത് സീറ്റ് ഒപ്പിച്ചു തന്നു. മകനേ അടുത്തിരുത്തി കാഴ്ച്ചയുടെ പൂരത്തിനായി കാത്തിരുന്നു.

സമയം അടുക്കും തോറും എന്തോ ഒരു വികാരം ശരീരത്തിലൂടെ പാഞ്ഞു പോയി. അതിന്‍റെ പേരെനിക്ക് അറിയില്ല. മകനോട് വെടിക്കെട്ടിന്‍റെ മാഹാത്മ്യം പറഞ്ഞു കേള്‍പ്പിച്ചു. നെന്‍മാറ –വല്ലങ്ങി, ഉത്രാളിക്കാവ്, പറക്കോട്ടുകാവ്. അവന് അതിലൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. പക്ഷെ തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് തുടങ്ങാത്തതില്‍ അവന് നിരാശയുണ്ടായിരുന്നു. അത് പലതവണ എന്നോട് പറയുകയും ചെയ്തു.

കാത്തിരിപ്പിന് വിരാമമായി വെടിക്കെട്ട് തുടങ്ങി. പഴയ ശബ്ദമില്ലെങ്കിലും തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് വെടിക്കെട്ടു തന്നെ. രണ്ടു വിഭാഗങ്ങളുടേയും കൂട്ടപ്പൊരിച്ചിലിന് ശേഷമാണ് ഞാന്‍ മകനെ നോക്കിത്. വളരെ സന്തോഷവാനായിരിക്കുന്നു അവന്‍. പിന്നീട് ആകാശത്ത് അമിട്ടുകള്‍ പൊട്ടി വിരിയുന്നു. അതിന്‍റെ മനോഹാരിത കണ്ണുകളില്‍ ഒതുക്കുമ്പോഴാണ് കൂടെയുള്ള സുഹൃത്ത് പുറത്ത് തട്ടിയത്.
എന്തേ ? ഞാന്‍ ചോദിച്ചു.
“വേഗം മൊബൈലില്‍ റെക്കോഡ് ചെയ്‍‍തോളൂ. ഇപ്പോള്‍ തീരും”. അവന്‍ പറഞ്ഞു.
കാഴ്ച്ചയുടെ സുഖത്തെ മുറിച്ച അവനോടുള്ള നീരസം പ്രകടിപ്പിക്കാതെ ചുറ്റും നോക്കി. ശരിയാണ് അവനെ കുറ്റം പറയാന്‍ വയ്യ. കാരണം എന്‍റെ ചുറ്റുമുള്ള എല്ലാവരും വെടിക്കെട്ടു കാണുന്നത് മൊബൈല്‍ ഫോണിലൂടെയാണ്. ആകാശം എന്ന വിശാലമായ സ്ക്രീനിലേക്ക് നോക്കാതെ കൈയ്യിലുള്ള ഇലക്ട്രോണിക്ക്സ് ഉപകരണത്തിന്‍റെ അഞ്ച് സെന്‍റിമീറ്റര്‍ വലിപ്പമുള്ള സ്ക്രീനിലൂടെ കാഴ്ച്ച കണ്ട് രസിക്കുന്നവര്‍. കാഴ്ച്ചകള്‍ അവര്‍ ക്യാപ്ച്ചര്‍ ചെയ്യുന്നത് ഫോണിലേക്ക്. എപ്പോള്‍ വേണമെങ്കിലും കറപ്റ്റായി പോകാവുന്ന മെമ്മറി കാര്‍ഡിലേക്ക്.

ഞാന്‍ എങ്ങും നോക്കി. എവിടെയും നടക്കുന്നത് ഇതു തന്നെ. മെഗാ പിക്സല്‍ ക്യാമറയുടെ ഗുണത്തെ പറ്റിയും എടുത്ത ഫോട്ടോയുടെ ചന്തത്തെ പറ്റിയും വര്‍ണ്ണിക്കുന്നവര്‍. വെടിക്കെട്ടിന് പുറം തിരിഞ്ഞു നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നവര്‍.

കഷ്ടം. ഞാന്‍ മനസില്‍ പറഞ്ഞു. പെട്ടന്നാണ് എനിക്ക് മകനെ കുറിച്ചുള്ള ചിന്ത വന്നത്. അവനെ നോക്കി. ഭാഗ്യം മൊബൈല്‍ ക്യാമറിയിലല്ല അവന്‍റെ കണ്ണ്. അവന്‍ എന്നെയാണ് നോക്കുന്നത്. ആ കണ്ണില്‍ വലിയ സങ്കടം എനിക്ക് കാണാനായി.
എന്തുപറ്റി മോനെ? ഞാന്‍ ചേദിച്ചു.
അച്ഛനോട് ഞാന്‍ മിണ്ടില്ല. അവന്‍ പറഞ്ഞു.
എന്തു പറ്റി. പറയടാ.
അച്ഛനോട് ഞാന്‍ എത്ര തവണ പറ‍ഞ്ഞു. ഒരു എന്‍ 97 വാങ്ങിത്തരാന്‍. അതില്‍ 32 ജിബി കൊള്ളും. ഇതില്‍ ആകെ 2 ജിബിയെ ഉള്ളൂ. അത് ഫുള്ളായി.
അവന്‍റെ ദീനസ്വരം എന്നിലെ പിതാവിനെ അലട്ടി. ഞാന്‍ അവനോട് ചെയ്തത് വലിയ തെറ്റാണ്. തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് പോകുമ്പോള്‍ ചുരങ്ങിയത് ഒരു 32 ജിബി മെമ്മറിയുള്ള ഫോണെങ്കിലും കൊടുക്കണമായിരുന്നു.
പിറ്റേ ദിവസം ഞാന്‍ ഒരു എന്‍ 97 വാങ്ങി അവന് കൊടുത്തു.

ആഗോളവല്‍ക്കരണത്തിന്‍റെ ഗുണഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുകയാണ്. ലോകം ചുരുങ്ങുകയാണ്. പക്ഷെ അതിന്‍റെ കൂടെ കാഴ്ച്ചകളും ചുരുങ്ങുന്നു. ആകാശത്തിന്‍റെ നീലിമയില്‍ നിന്നും മൊബൈലിന്‍റെ ശോണിമയിലേക്ക്.

പുതിയതായി കിട്ടിയ ഫോണുമായാണ് അവന്‍ എന്‍റെ കൂടെ പൂരപ്പറമ്പിലേക്ക് വന്നത്. തൃശ്ശൂര്‍കാരുടെ പുരം ശരിക്കും അന്നാണ്. രണ്ടാം ദിവസം. ഉപചാരം ചൊല്ലി ദേവിദേവന്‍മാര്‍ പിരിയുന്ന കാഴ്ച്ച ഞാന്‍ കാണവേ മകന്‍ എന്നോട് പറഞ്ഞു.

അച്ഛാ ഒന്നിങ്ങോട്ട് നോക്കൂ.

പാറമേക്കാവ് ചന്ദ്രശേഖരനേയും എന്നേയും ഒരേ ഫ്രെയ്മില്‍ ഒതുക്കി ഒരു ഫോട്ടോക്കായി അവന്‍ ശ്രമിക്കുന്നു.

അച്ഛാ, ഒന്നു ചിരിച്ചേ. അവന്‍ ക്യാമറ ക്ലിക്ക് ചെയ്തു.

അതില്‍ പതിഞ്ഞ പടം കാണാന്‍ എനിക്കും താല്‍പര്യമുണ്ടായിരുന്നു.

ഇതില്‍ അച്ഛന്‍ ചിരിക്കുകയാണോ അതോ കരയുകയോ? മകന് ആശയക്കുഴപ്പം.

മകനേ അതു തന്നെയാണ് എനിക്കും അറിയാത്തത്. ഞാന്‍ മനസില്‍ പറഞ്ഞു.

അച്ഛാ ദേ നോക്കൂ ഇത് നല്ല ഭംഗിയുണ്ടല്ലേ?.

വടക്കുംനാഥനെ അഭിവാദ്യം ചെയ്യുന്ന ഗജവീരന്‍മാര്‍. മനോഹരമായ കാഴ്ച്ച. ഒരു നിമിഷം ചിന്തിച്ചു ഞാന്‍.

പിന്നെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണെടുത്തു.
ചില കാഴ്ച്ചകള്‍ ചെറുതായി കാണുമ്പോഴും ഒരു സുഖമുണ്ട്. വടക്കുംനാഥനും കരിവീരന്‍മാരും ഒരു സ്ക്രീനില്‍.
ക്ലിക്ക്......
നോക്കിയക്ക് സ്തുതി. ചിത്രം പതിഞ്ഞിരിക്കുന്നു.
ശേഷം.... Switch off!
………………………………………………

Monday 22 February 2010

കെആര്‍ നാരായണന്‍ മുതല്‍ കൊച്ചിന്‍ ഹനീഫ വരെ

നവംബര്‍ 9 2005. സമയം ഉച്ചയോടടുക്കുന്നു. ഷെഡ്യൂള്‍ പ്രകാരം വാര്‍ത്ത വായിക്കേണ്ടത് മായാ ശ്രീകുമാര്‍. അതിനായി തയ്യാറായിക്കൊണ്ട് അവര്‍ സ്റ്റുഡിയോയിലേക്ക് പോകുന്നു. അപ്പോഴാണ് ദില്ലിയില്‍ നിന്നും ഒരു വാര്‍ത്ത വരുന്നത്. കേരളത്തിന്‍റെ പ്രിയ പുത്രനും ഇന്ത്യയുടെ 10മത് രാഷ്ട്രപതിയുമായ കെ.ആര്‍ നാരായണന്‍ അന്തരിച്ചു. ന്യൂസ് ഡസ്ക്കിലെ ജോലിയും കഴിഞ്ഞ് റൂമിലേക്ക് പോകാനായി നില്‍ക്കവെയാണ് ഈ വാര്‍ത്ത വരുന്നത്. ഞാന്‍ വാര്‍ത്തകളുടെ ലോകത്ത് വീണ്ടും സജീവമായി. പെട്ടന്ന് ആരെങ്കിലും വാര്‍ത്ത വായിക്കണം. ന്യൂസ് എഡിറ്റര്‍ പറയുന്നു. മായച്ചേച്ചി പതവുപോലെ നല്ല പകിട്ടേറിയ വേഷമാണ് ധരിച്ചിട്ടുള്ളത്. ഞാനാകട്ടെ ഒരു വെളള ഷര്‍ട്ടാണ് വേഷം. ദുഖവാര്‍ത്തയല്ലേ. വെള്ള ഷര്‍ട്ടിട്ട് വായിക്കുന്നത് നന്നാകും എന്ന പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ ഞാന്‍ വാര്‍ത്തകള്‍ വായിക്കാന്‍ സ്റ്റുഡിയോയിലേക്ക് ഓടിക്കയറി. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതി എന്നതിലുപരി എന്‍റെ എംപിയായിരുന്നു. അദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ നേരിട്ട് കണ്ട ഓര്‍മ്മ എനിക്കുണ്ട്. ഒന്നിലധികം തവണ അദേഹത്തെ കാണാനും കഴിഞ്ഞിട്ടുണ്ട്. മനസില്‍ അതൊക്കെ ഓടിയെത്തി. വാര്‍ത്ത തുടങ്ങി. ദില്ലിയില്‍ നിന്നും അയ്യപ്പദാസ്. പതിവുപോലെ ഞാന്‍ ചോദിച്ചു.
ദാസ് എന്താണ് മരണവാര്‍ത്തയുടെ വിശദാംശങ്ങള്‍.
അതുവരെ കേള്‍ക്കാത്ത ഒരു വിശദാംശമാണ് ഞാന്‍ അന്ന് കേട്ടത്.

സതീഷ്.. കെ.ആര്‍ നാരായണന്‍റെ നില ഗുരുതരമായി തുടരുകയാണ്. അദേഹം അന്തരിച്ചിട്ടില്ല. ഭൂമി പിളര്‍ന്ന് താഴേക്ക് പോയാല്‍ മതി എന്ന അവസ്ഥ. കാരണം ഞാന്‍ തൊട്ടുമുന്‍പ് ലോകത്തെ അറിയിച്ചതാണ് . കെ ആര്‍ നാരായണന്‍ മരിച്ചു എന്ന വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ അദേഹം മരിച്ചിട്ടില്ല എന്ന് അറിയുന്നു. വാര്‍ത്ത വായിച്ച ഞാന്‍ മരിച്ചിരുന്നു.

അന്ന് വൈകീട്ട് അഞ്ചേ മുക്കാലോടെ കെ,ആര്‍ നാരായണന്‍ ശരിക്കും മരിച്ചു.
.........................................
2010 ഫെബ്രുവരി രണ്ടാം തിയ്യതി. കൊച്ചിന്‍ ഹനീഫ മരിച്ചു എന്ന എസ് എംഎസ് കണ്ടാണ് എന്‍റെ ദിവസം പുലരുന്നത്. ഓടിച്ചെന്ന് ടിവി വച്ചപ്പോള്‍ കണ്ടത് അമ്മയുടെ പ്രസിഡന്‍റും പ്രമുഖ നടനുമായ ഇന്നസെന്‍റ് കൊച്ചിന്‍ ഹനീഫയെ അനുസ്മരിക്കുന്നത്. പല്ലുതേച്ച് തിരിച്ചു വന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ബാനര്‍ വലിപ്പത്തില്‍ ചാനലുകളില്‍ വന്ന ഫ്ലാഷ് ന്യൂസ് കാണുന്നില്ല. പകരം തിരുവനന്തപുരത്ത് ഉണ്ടായ കെട്ടിട അപകടത്തിന്‍റെ വാര്‍ത്ത. എല്ലാ ചാനലും മാറ്റി നോക്കി. ആരും കൊച്ചിന്‍ ഹനിഫ മരിച്ച വാര്‍ത്ത കാണിക്കുന്നില്ല്. അഞ്ച് മിനിറ്റു മുന്‍പ് ഈ ചാനലുകള്‍ എല്ലാം ഈ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി നല്‍കിയിരുന്നു.

പിന്നീട് കണ്ടു ചെറിയ ഒരു ഫ്ലാഷ്. കൊച്ചിന്‍ ഹനീഫയുടെ നില അതീവഗുരുതരം. ഞാന്‍ കെ.ആര്‍ നാരായണനെ ഓര്‍ത്തു. ഒരു നിമിഷം ഓര്‍ത്തു. എന്നും കൊച്ചിന്‍ ഹനീഫയെ കണ്ടാല്‍ എനിക്ക് ചിരിവരുമായിരുന്നു. അദേഹം മരിച്ചിട്ടില്ല. തിരിച്ചു വന്ന് എന്‍റെ ചാനലില്‍ ഒരു അഭിമുഖം നല്‍കുന്നത് ഒരു നിമിഷം സ്വപ്നം കണ്ടു.

സന്തോഷം അധികനേരം നീണ്ടില്ല. വൈകീട്ടോടെ അദേഹവും ശരിക്കും മരിച്ചു.
...............................
വാര്‍ത്ത എന്നാല്‍ എന്താണ് എന്ന ജേര്‍ണലിസം കോഴ്സിന്‍റെ ആദ്യ ക്ലാസില്‍ കേട്ട ചോദ്യമാണ് ഓര്‍മ്മ വരുന്നത്. വാര്‍ത്തക്ക് പല വ്യാഖ്യാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഇന്ന് മാറിയിരിക്കുന്നു. ഇന്ന് വാര്‍ത്ത എന്നത് ഏറ്റവും ആദ്യം ആര് നല്‍കുന്നു അതാണ്. അതില്‍ തെറ്റെന്നോ ശരിയെന്നോ ഇല്ല. വാര്‍ത്ത രണ്ടാമത് നല്‍കുന്നവന്‍ പരാജയപ്പെട്ടവന്‍. ആദ്യം നല്‍കുന്നവന്‍ വിജയി. ഇതാണ് ഫ്ലാഷ് ന്യൂസ് സംസ്ക്കാരം.

ഒരു സ്ഥലത്ത് നടന്ന പത്രസമ്മേളനത്തില്‍ നടന്ന കാര്യങ്ങള്‍ ആരാണ് ആദ്യം നല്‍കുന്നത് . അവനാണ് പലപ്പോഴും മികച്ച ജേര്‍ണലിസ്റ്റ്.
ഇവിടെ രണ്ടാമതൊന്ന് പരിശോധിക്കാന്‍ പല ചാനല്‍ പ്രവര്‍ത്തകരും മെനക്കെടുന്നില്ല. ഒരു അപകടം നടന്നാല്‍ അതിന്‍റെ കാരണവും മരിച്ചവരുടെ കൂടുതല്‍ വിവരങ്ങളുമല്ല ഇന്ന് നമുക്ക് പ്രധാനം. ആരാണ് ആദ്യം ആ ദുരന്തത്തിന്‍റെ ചിത്രങ്ങള്‍ കാണിക്കുക എന്നതാണ്. ഇത് ‍ഞങ്ങളാണ് ആദ്യം കാണിച്ചതെന്ന് അവകാശപ്പെടാനും പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബാനര്‍ വലിപ്പത്തില്‍ ഫ്ലാഷ് ന്യൂസ് കാണിച്ച ചാനലുകള്‍ അതേ വലിപ്പത്തില്‍ മാപ്പ് പറയാറില്ല. മാപ്പ് ചെറിയ വാക്കുകളില്‍ ഒതുക്കാറാണ് പതിവ്,

ഇന്ന് ഒരു ദുരന്തം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ തടസ്സം ഒരു കൂട്ടരാണ്. സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍. സഹായത്തിനായി കേഴുന്നവനെ രക്ഷപെടുത്താന്‍ ശ്രമിക്കാതെ ആ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ചില സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍. അപകടം നടന്നാല്‍ ആ സ്ഥലത്തു നിന്ന് ചാനലുകള്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന നാട്ടുകാരുമുണ്ട്. ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ സംസാരിക്കുന്ന അതേ ശൈലിയിലാണ് ഇവരും സംസാരിക്കുന്നത്.

വാര്‍ത്തകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും എന്നത് ശരിതന്നെ. എന്നാല്‍ സമൂഹം തന്നെ വാര്‍ത്തകളെ സ്വാധീനിക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മൂന്നാറും, കയ്യേറ്റവും മറ്റ് അഴിമതികളും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന മിടുക്കന്‍മാരായ മാധ്യമപ്രവര്‍ത്തകരും ചാനലുകളും സജീവമായുള്ള കേരളത്തില്‍ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. എന്നാല്‍ ഫ്ലാഷ് (ന്യൂസുകള്‍ )എന്താണ് എന്ന കാര്യത്തില്‍ ഒരു പുതിയ നയം മാധ്യമങ്ങള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ദുബായ് പോലെയുള്ള ഒരു നഗരത്തിലിരുന്ന് എനിക്ക് ഇതെഴുതാം. കാരണം ഇവിടെ എനിക്ക് ഫ്ലാഷ് ന്യൂസുകള്‍ ഇല്ല. ഇവിടെ ഉള്ളതാകട്ടെ ഇ.എം അഷറഫും ചന്ദ്രകാന്തും ജോയ് മാത്യുവും പിന്നെ ഇ സതീഷും . അവരുടെ കുറേ ഫാക്സ് ന്യൂസുകളും.

Wednesday 3 February 2010

തീക്കനല്‍ എന്ന കഥ

ഇത് പറഞ്ഞ് കേള്‍ക്കപ്പെട്ട ഒരു കഥയാണ്. ഇതിന്‍റെ പകര്‍പ്പവകാശം എന്‍റെ സഹപ്രവര്‍ത്തകനായ രാജു റാഫേലിനാണ്. ഈ കഥയുടെ ഓര്‍മ്മ ഉണര്‍ത്തിയതാകട്ടെ ദുബായ് ഫിലിം ഫെസ്റ്റിനെത്തിയ ഒരു സംവിധായക സുഹൃത്താണ്.

താന്‍ കണ്ട ഒരു മികച്ച സിനിമയുടെ കഥ സുഹൃത്ത് കഥാനായകനോട് പറഞ്ഞു കൊടുക്കുകയാണ്. സിനിമ ഹിന്ദിയാണ്. അക്കാലത്ത് ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റ് സിനിമ. കുതിരക്കച്ചടവക്കാരായ ഒരു കൂട്ടം അധ്വാനികള്‍. നാടായ നാട് മുഴുവന്‍ കുതിരപ്പുറത്ത് കയറി ചുറ്റിയിച്ച് കുതിരകളെ വില്‍ക്കുന്നു. വാങ്ങുന്നു. എന്നാല്‍ ഇവരുടെ കച്ചവടത്തിന് തടസ്സം ഒരു ഗ്രാമത്തിലെ ചില ആളുകളാണ്. ഇവിടെ ഒരു ക്രൂരനായ ജന്മിയുണ്ട്. ഒരു ഒറ്റക്കൈയ്യന്‍. കുതിരക്കച്ചവടക്കാരെ ഒതുക്കാനായി ഇയാള്‍ രണ്ട് ജയില്‍ പുള്ളികളെ കൊണ്ടുവരുന്നു. കുതിരകളുമായി ഗ്രാമത്തില്‍ എത്തിയ കച്ചവടക്കാര്‍ പണം തരാനുള്ള ആളിനോട് അതിനെപ്പറ്റി ചോദിക്കുന്നു. എന്നാല്‍ ഈ രണ്ട് ജയില്‍ പുള്ളികള്‍ അവരെ അക്രമിക്കുകയാണ്. അവര്‍ തിരിച്ചോടുന്നു. കച്ചവടക്കാര്‍ തങ്ങളുടെ തലവനോട് സങ്കടം പറയുന്നു. പിന്നീട് ഒരു യുദ്ധമാണ് . കച്ചവടക്കാരുടെ നിലനില്‍പ്പിനായുള്ള പോരാട്ടം. ജയില്‍ പുള്ളികളില്‍ ഒരാള്‍ മരിച്ചെങ്കിലും മറ്റെയാളും ക്രൂരനായ ഒറ്റക്കയ്യനും ചേര്‍ന്ന് കുതിരക്കച്ചവടക്കാരുടെ നേതാവിനെ കൊല്ലുകയാണ്. ആണിയുള്ള ഷൂസിട്ട് ചവിട്ടിക്കൊല്ലുന്ന രംഗത്തിലെ ക്രൂരത കഥാനായകന്‍റെ സുഹൃത്ത് കൃത്യമായി വിവരിക്കുകയാണ്.

ഇത്രയും നല്ല സിനിമ താന്‍ അടുത്തൊന്നും കണ്ടിട്ടില്ല എന്നാണ് സുഹൃത്തിന്‍റെ ഭാഷ്യം. കാണാന്‍ കഴിയാത്ത സങ്കടം കഥാനായകന്.
സിനിമയുടെ പേര് ചോദിച്ചു വച്ചു. പിന്നീട് അവസരം കിട്ടിയാല്‍ കാണണം.

കാലം ഒരുപാട് കടന്നുപോയി. കഥാനായകന്‍ വലുതായി. മനസില്‍ അപ്പോഴും ആ സിനിമ കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. പിന്നീട് അവസം കിട്ടിയപ്പോള്‍ ആ സിനിമ ആവേശത്തോടെ കണ്ടു. പക്ഷെ കഥാനായകന്‍ ഞെട്ടിപ്പോയി. കാലം സിനിമയിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എന്നാല്‍ താന്‍ ഇത്രയും കാലം വിശ്വസിച്ച കഥ, അതിന് ഇത്ര വലിയ മാറ്റം വരുമോ?

അന്ന് സുഹൃത്ത് പറഞ്ഞ പേര് തന്നെയല്ലേ ഈ സിനിമക്ക്.
കൃത്യമായി ഒന്നു കൂടി നോക്കിയേക്കാം. അതേ അതേ പേര് തന്നെ.

ചുവന്ന അക്ഷരങ്ങള്‍ കൊണ്ട് തീക്ഷണമായി ഏഴുതിയിരിക്കുന്നു.

“ ഷോലെ ”